LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുക്രൈന്‍: പാസ്പോര്‍ട്ടുകള്‍ യൂണിവേഴ്സിറ്റിയുടെ കൈയിലാണെന്ന് വിദ്യാര്‍ത്ഥികള്‍

കീവ്: യുക്രൈന്‍ -റഷ്യ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആശങ്കകള്‍ പങ്കുവെച്ച് മലയാളി വിദ്യാര്‍ത്ഥികള്‍. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്പോര്‍ട്ടുകള്‍ ഖാര്‍കീവ് ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുതിയ അധ്യായന വര്‍ഷത്തില്‍ വന്നവര്‍ക്കാണ് ഈ പ്രശ്നം നേരിടേണ്ടി വരുന്നതെന്നും യുദ്ധം ആരംഭിച്ചതിനാല്‍ യൂണിവേഴ്സിറ്റിയില്‍ പോയി പാസ്പോര്‍ട്ടുകള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഡോക്യൂമെന്റഷന്റെ ഭാഗമായാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. 

അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി ഉപയോഗിക്കണമെന്നാണ് പറയുന്നത്. പക്ഷെ പലരുടെ കൈയിലും അതിര്‍ത്തിയില്‍ എത്താനുള്ള പണം ഇല്ലാ എന്നതാണ് വസ്തുത. ഇതുവരെ പത്ത് ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് യുക്രൈനില്‍ നിന്നും ഇന്ത്യന്‍ എംബസിക്ക് രക്ഷപ്പെടുത്താനായത്. അതിര്‍ത്തിയിലെ സ്ഥിതിയും വളരെ മോശമാണ്. കൊടും തണുപ്പില്‍ പോളണ്ടിന്റെ അതിര്‍ത്തിയില്‍ എത്തിയ പലര്‍ക്കും ഇതുവരെ ഇന്ത്യയിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ചില സമയങ്ങളില്‍ എംബസി ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചാല്‍ കിട്ടാറില്ല. കൃത്യമായ നിര്‍ദ്ദേശമില്ലാതെയാണ് പലരും അതിര്‍ത്തിയിലേക്ക് നീങ്ങുന്നതെന്ന ഭയാനകമായ സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളത്. പുറത്തിറങ്ങാനും ബുദ്ധിമുട്ടാണ്. പലരുടെയും ആരോഗ്യ സ്ഥിതിയും മോശമാണ്. ബങ്കറില്‍ കഴിയുന്ന പലരും രോഗികളാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെയാണ് ഇന്ത്യ പൗരന്മാരെ കൊണ്ടുവരുന്നത്. പാസ്പോര്‍ട്ട്‌ കയ്യില്‍ ഉണ്ടായിരിക്കണം, പണം യു എസ് ഡോളറായി കയ്യില്‍ കരുതുക, യാത്ര ചെയ്യുന്ന വാഹനത്തിലും, സ്വന്തം വസ്ത്രത്തിന് മുകളിലും ഇന്ത്യന്‍ പതാക പിന്‍ ചെയ്യുകയോ ഒട്ടിക്കുകയോ വേണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Contact the author

International Desk