കൊവിഡ്-19 മഹാമാരി ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ പോലും ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി പിടിവലി കൂടുകയാണ്. ആദ്യമൊക്കെ മാസ്കുകളെ അവഞ്ജയോടെ തള്ളിക്കളഞ്ഞ പാശ്ചാത്യ ലോകം ഇന്ന് മാസ്കുകള്‍ക്കായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്. അതിനിനിടയില്‍, രണ്ടു ലക്ഷത്തോളം FFP2 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ആരോപിച്ചുകൊണ്ട് ജര്‍മ്മനി രംഗത്തെത്തി. രണ്ടു ലക്ഷത്തോളം യുഎസ് നിർമിത മാസ്കുകൾ ബാങ്കോക്കിൽവെച്ച് യു.എസ് കണ്ടുകെട്ടിയെന്നാണ് ബെര്‍ലിന്‍ ആരോപിക്കുന്നത്.
ബെർലിനിലെ പോലീസ് സേന ഓര്‍ഡര്‍ ചെയ്ത മാസ്‌ക്കുകൾ യുഎസിലേക്ക് തിരിച്ചുവിട്ടതായി വിവരം ലഭിച്ചുവെന്ന് ബെർലിൻ ആഭ്യന്തര മന്ത്രി ആൻഡ്രിയാസ് ഗീസൽ പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ കൊറിയൻ-യുദ്ധകാലത്തെ നിയമപ്രകാരം '3-എം മാസ്‌ക്കുകൾ' അടക്കം നിർമ്മിക്കുന്ന യുഎസ് കമ്പനികളെ മെഡിക്കൽ ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. Defence Production Act എന്ന നിയമം നടപ്പാക്കിക്കൊണ്ട് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യുഎസ് കമ്പനികൾ കൂടുതൽ മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തിനു നൽകണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, 200,000 N95 റെസ്പിറേറ്ററുകളും 130,000 സർജിക്കൽ മാസ്കുകളും 600,000 കയ്യുറകളും യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷെ, അവ എവിടെനിന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയിരുന്നില്ല.
മാസ്ക് വേട്ട
പരമാവധി മാസ്കുകള്‍ സ്വന്തമാക്കാന്‍ വികസിത രാജ്യങ്ങള്‍പോലും മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആ മത്സരത്തില്‍ കയ്യൂക്ക് കൊണ്ട് കാര്യക്കാരന്‍ ആകുന്നതാകട്ടെ യു.എസാണ്. ജര്‍മ്മനിക്ക് മാത്രമല്ല പരാതിയുള്ളത്. ഉദാഹരണത്തിന്, ഫ്രാൻസിലെ പ്രാദേശിക നേതാക്കൾ പറയുന്നത് അവര്‍ മാസ്കുകള്‍ ഓര്‍ഡര്‍ ചെയ്‌താല്‍പോലും അമേരിക്കയില്‍നിന്നുള്ളവര്‍ വില കൂട്ടി നല്‍കി അവ സ്വന്തമാക്കുന്നു എന്നാണ്. മൂന്നിരട്ടി വില വാഗ്ദാനം ചെയ്തും, പണം മുന്‍കൂറായി നല്‍കിയുമാണ് അവര്‍ തങ്ങളുടെ വാങ്ങല്‍ വൈഭവം പ്രകടമാക്കുന്നത്. ഈ രീതി 'ആധുനിക കൊള്ള'യാണ് എന്നാണ് ആൻഡ്രിയാസ് ഗീസൽ പറഞ്ഞത്. രണ്ടരലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുകയും 6600 പേര്‍ മരിക്കുകയും ചെയ്തതോടെ എന്തൊക്കെ ചെയ്യണമെന്നറിയാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് ട്രംപ് ഭരണകൂടം കടന്നു പോകുന്നത്.
നിലവിൽ, ഡബ്ല്യുഎച്ച്ഒ പറയുന്നത് മാസ്ക്കുകൾ അണുബാധയിൽ നിന്ന് വേണ്ടത്ര സംരക്ഷണം നൽകുന്നില്ല എന്നാണ്. എന്നാൽ യു.എസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. വൈറസ് പടരാതിരിക്കാൻ അമേരിക്കക്കാർ മെഡിക്കൽ ഇതര, തുണികൊണ്ടുള്ള മുഖം മൂടി ധരിക്കണം എന്നാണ് അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ശുപാർശ ചെയ്യുന്നത്. എന്തായാലും മാസ്കുകള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയോ വ്യാപാരം കുറയ്ക്കുകയോ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ കാനഡയും, സൗത്ത് കൊറിയയും ചൈനയും അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും നിലപാട് കടുപ്പിക്കുകകൂടെ ചെയ്‌താല്‍ എന്തുസംഭവിക്കുമെന്നത് പ്രവചനാതീതമാണ്.