കൊവിഡ്-19 മഹാമാരിമൂലം ഇന്തോനേഷ്യയിലെ മരണനിരക്ക് 9.1 ശതമാനമാണ്. ലോകത്താകെ 5.2 ശതമാനമേയൊള്ളൂ. മാർച്ച് 2-നാണ് ഇന്തോനേഷ്യയില്‍ ആദ്യത്തെ രണ്ട് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരുമാസത്തിനിപ്പുറം ഏപ്രിൽ 3 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 1,986 ആവുകയും മരണസംഖ്യ 181 ആവുകയും ചെയ്തു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയർന്ന മരണനിരക്ക് ഇന്തോനേഷ്യയിലാണ്. ഇതേ കാലയളവില്‍ ഫിലിപ്പീൻസിൽ 4.5 ശതമാനവും, മലേഷ്യയിൽ 1.6 ശതമാനവുമാണ് മരണ നിരക്ക്. ഇരു രാജ്യങ്ങളിലും മൂവായിരത്തിലധികം കേസുകളുമുണ്ട്.
രാജ്യത്തെ ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശവും തലസ്ഥാനവുമായ ജക്കാർത്തയില്‍ 95-ഓളം ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞു. 13 പേർ മരിക്കുകയും ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരൊറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യമായിരുന്നു ഇന്തോനേഷ്യ. ഇപ്പോൾ കൊറോണ വൈറസ് സ്ഥിതിവിവരക്കണക്കിൽ ആശങ്കപ്പെടുത്തുന്ന കുതിച്ചു ചാട്ടമാണ് പ്രകടമാകുന്നത്. ജനസംഖ്യയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ഈ രാജ്യത്ത് ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ കുറവും, ദ്രുത പരിശോധനാ സംവിധാനങ്ങളുടെ അഭാവവുമൊക്കെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read
ഇന്തോനേഷ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 2,813 ആശുപത്രികളുണ്ട്. ഓരോ 10,000 പേർക്കും ശരാശരി 12 കിടക്കകൾ മാത്രമാണ് ഉള്ളത്. 2018-ലെ കണക്കനുസരിച്ച് 260 ദശലക്ഷത്തിലധികം വരുന്ന ജനവിഭാഗത്തെ സേവിക്കാന്‍ 110,040 ഡോക്ടർമാരാണുള്ളത്. അതായത് ഓരോ 10,000 പേര്‍ക്കും 4 ഡോക്ടര്‍മാര്‍!. 500,000 ദ്രുത-പരീക്ഷണ കിറ്റുകൾ ചൈനയിൽ നിന്നും ഇന്തോനേഷ്യ വാങ്ങിയിട്ടുണ്ട്. എന്നാല്‍ പത്തുലക്ഷം പേരില്‍ 25 എന്ന തോതിലാണ് പരിശോധനകള്‍ നടക്കുന്നത്. ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റു ഏഷ്യന്‍ രാജ്യങ്ങളെ വെച്ചു നോക്കുമ്പോള്‍ അത് നന്നേകുറവാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്തോനേഷ്യ ഏഷ്യയിലെ സ്പെയിനോ ഇറ്റലിയോ ആകാന്‍ സാധ്യതയുണ്ട്.