കൊച്ചി: സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ 8 പുതുമുഖങ്ങളാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാല് ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന സമിതിയിലേക്ക് പുതുതായി ഉൾപെടത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലാ സെക്രട്ടറിമാരാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശൻ, എസ് എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു, തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ കെ ജയചന്ദ്രൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. അതേസമയം, മുന്‍ മന്ത്രി ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, പി. കരുണാകരന്‍, ആര്‍ ഉണ്ണികൃഷ്ണ പിള്ള, സി. പി. നാരായണന്‍, കെ. വി. രാമകൃഷ്ണന്‍, തുടങ്ങിയവരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ച് നടപ്പിലാക്കാന്‍ തീരുമാനമായത്. 75 വയസുകഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി അവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.