സനാ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമനിലെ കോടതി. സനായിലെ അപ്പീല്‍ കോടതിയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയുടെ വധശിക്ഷ ശരിവെച്ചത്. നിമിഷപ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയത്. ആത്മരക്ഷാര്‍ത്ഥമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. സ്ത്രീയെന്ന നിലയില്‍ തന്നെ കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ ഇളവ് നല്‍കുകയോ ചെയ്യണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പീല്‍ കോടതി വധശിക്ഷ ശരിവെച്ചതോടെ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായുളള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനുമുന്നില്‍ കേസ് പരിഗണനയ്ക്ക് സമര്‍പ്പിക്കാം.
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന നിമിഷ. തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് തന്നെ നാട്ടില്‍ പോകാനനുവദിക്കാതെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നും ഉപദ്രവം സഹിക്കാനാവാതെ ആത്മരക്ഷാര്‍ത്ഥമാണ് കൊല ചെയ്യേണ്ടി വന്നത് എന്നുമാണ് നിമിഷപ്രിയ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിമിഷ തലാലിന്റെ ഭാര്യയാണ് എന്നതിന് രേഖകളുണ്ട്. പക്ഷേ അത് ക്ലിനിക്കിന്റെ ലൈസന്‍സിനായി താല്‍ക്കാലികമായി ഉണ്ടാക്കിയ രേഖകളാണ് എന്നാണ് അവർ പറയുന്നത്. അപ്പീല്‍ കോടതിയുടെ വിധി വന്നതോടെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുളള നിമിഷയുടെ നിയമപോരാട്ടങ്ങള്‍ക്ക് അവസാനമാവുകയാണ്. തലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇനി നിമിഷപ്രിയക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുളളു എന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്.