ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളന് ജാമ്യം. മുപ്പതുവര്‍ഷത്തിലധികമായുളള തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇയാള്‍ക്ക് ജാമ്യമനുവദിച്ചത്. എല്ലാ മാസവും ആദ്യത്തെ ആഴ്ച്ച അടുത്തുളള പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കി സുപ്രീംകോടതി ഉത്തരവിട്ടത്. നിലവില്‍ പരോളിലാണ് പേരറിവാളന്‍.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തു എന്നതാണ് പേരറിവാളനെതിരെ ചുമത്തിയ കുറ്റം. ബാറ്ററി എന്തിനാണ് ഉപയോഗിക്കാന്‍പോകുന്നത് എന്ന കാര്യം പേരറിവാളന് അറിയുമായിരുന്നില്ല. ഇക്കാര്യം അദ്ദേഹം സി ബി ഐക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നെങ്കിലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ അറസ്റ്റിലായ 26 പേര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു എന്നാല്‍ 1999-ല്‍ സുപ്രീംകോടതി 19 പേരെ വെറുതെ വിടുകയും നളിനി, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവര്‍ക്ക് വധശിക്ഷയും മറ്റ് മൂന്നുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് ദയാഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി 2014-ല്‍ പേരറിവാളന്‍ ഉള്‍പ്പെടെയുളള പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.
രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴനാട് സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടുകളായി ജയില്‍വാസം അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണ നല്‍കി വെറുതെ വിടണം എന്നായിരുന്നു തമിഴ്നാട് സര്‍ക്കാറിന്റെ ആവശ്യം. ഇതുസംബന്ധിച്ച് നിയമസഭ പാസാക്കിയ പ്രമേയം ഗവർണർ രാഷ്ട്രപതിക്ക് വിടുകയായിരുന്നു.
1991 മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ ടി ടി ഇ അംഗമായ തേന്മൊഴി രാജരത്നം എന്ന സ്ത്രീയാണ് ചാവേറായി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ ടി ടി ഇ നേതാവായിരുന്നു കൊലപാതകത്തിന് പിന്നില്‍. 2006 വരെ എൽ ടി ടി ഇ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006-ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ ടി ടി ഇ യുടെ പങ്ക് പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പിന്നീട് രാജീവിന്‍റെ മരണത്തിന് ഉത്തരവാദികളായ ശ്രീലങ്കൻ വംശജരായ എൽ ടി ടി ഇ അംഗങ്ങളെയും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളെയും അടക്കം 26 പേരെ കോടതി കുറ്റക്കാരായി വിധിക്കുകയായിരുന്നു.