കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചതിനെതിരായി കോടതിയില്‍ വന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിന് അനുകൂലമായി വാദിച്ചു. മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹർജിക്കാര്‍ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പെരുമ്പാവൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. നേരത്തെ അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ മോഹന്‍ലാലിന് അനുകൂലമായി രംഗത്തെത്തിയത്.
ആനക്കൊമ്പ് കൈവശം വെച്ചതിനെതിരായ കേസില്‍ മോഹൻലാലിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് രണ്ടുപേര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജയിംസ് മാത്യു, എ എ പൗലോസ് എന്നിവര്‍ നല്‍കിയ ഹർജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് കരുതിയാണ് കേസില്‍ മോഹന്‍ലാലിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടിയത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഈ കേസില്‍ ഹര്‍ജി നല്‍കാനുള്ള ഹരജിക്കാരുടെ നിയമപരമായ അവകാശത്തെയും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. പൊതുതാല്‍പര്യമോ പൊതുപണമോ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ഹർജിക്കാര്‍ക്ക് നിയമപരമായി കേസില്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. മോഹൻലാലിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും കൈവശാവകാശം പ്രഖ്യാപിക്കാന്‍ അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനധികൃത സ്വത്ത് സംബന്ധിച്ച ചോദ്യം ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ മോഹന്‍ലാലിനെതിരെ കേസ് എടുക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈവശം ഇത്തരം അനുമതി സര്‍ട്ടിഫിക്കറ്റോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല എന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. കേസ് ഈ മാസം 29-ന് വീണ്ടും പരിഗണിക്കും.