ഡല്‍ഹി: പുലിറ്റ്‌സര്‍ ജേതാവും ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങി ഡാനിഷ് സിദ്ദിഖിയുടെ കുടുബം. കൊലക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന താലിബാന്‍ തീവ്രവാദികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്ന് അദ്ദേഹത്തിന്‍റെ മാതാപിതാക്കളായ അക്തർ സിദ്ദിഖിയും ഷാഹിദ അക്തറും പറഞ്ഞു. അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നാണ് ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സൈന്യത്തോടൊപ്പമായിരുന്നു അദ്ദേഹം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടിവി ജേണലിസ്റ്റായി കരിയര്‍ ആരംഭിച്ച ഡാനിഷ് പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് മാറുകയായിരുന്നു. സിദ്ദിഖി കൊല്ലപ്പെടുമ്പോള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു. 2018-ല്‍ ഡാനിഷ് അദ്ദേഹം പകര്‍ത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോ അദ്ദേഹത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാക്കി. 2016-17 മൊസൂള്‍ യുദ്ധം, നേപ്പാളില്‍ 2015ല്‍ ഉണ്ടായ ഭൂകമ്പം, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി.