കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഉത്തർപ്രദേശ് പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഇന്ന് പരാതി നൽകും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുക. പരാതി നൽകുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രിയങ്കാഗാന്ധി നേരിട്ടെത്തിയാകും പരാതി നൽകുക. സംസ്ഥാനത്തുനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രിയങ്കയെ അനുഗമിക്കും. ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് കുമാർ ലല്ലു, നിയമസഭാകക്ഷി നേതാവ് ആരാധന മിശ്ര, പി.എൽ പുനിയ എം.പി എന്നിവർക്കൊപ്പമാകും പ്രിയങ്ക ദേശീയ മനുഷ്യാവകാശ കമ്മീഷനെ സന്ദർശിക്കുക.
ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിലും ലാത്തിച്ചാർജിലും നിരവിധിയാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. യോഗി ആദിത്യനാഥിന്റെ പൊലീസ് പ്രക്ഷോഭകാരികളെ സംസ്ഥാന വ്യാപകമായി വേട്ടയാടുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു.