കാബൂള്‍: പെണ്‍കുട്ടികളുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം വിലക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന് നല്‍കിയിരുന്ന വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍ മരവിപ്പിച്ച് ലോകബാങ്ക്. 'അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണ ട്രസ്റ്റ് ഫണ്ടാ'ണ് ലോകബാങ്ക് മരവിപ്പിച്ചത്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം എന്നീ മേഖലകളുടെ ഉന്നമനത്തിനായാണ് ലോക ബാങ്ക് അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കിയിരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന മനുഷ്യാവകാശ ലഘനവും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും മാനിച്ച് താലിബാന് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുകയാണെന്ന് ലോക ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ശരീഅത്ത് നിയമപ്രകാരമുള്ള, അഫ്ഗാന്‍ സംസ്‌കാരത്തെ മാനിക്കുന്ന യൂണിഫോമായിരിക്കണം വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ടത്. അത് എന്തായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനാല്‍ ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികള്‍ ഇപ്പോള്‍ സ്കൂളുകളിലേക്ക് വരേണ്ടന്നാണ് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചത്. മാര്‍ച്ച് മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ വരാന്‍ സാഹചര്യമൊരുക്കുമെന്ന് ഉറപ്പ് നല്‍കിയ അധികാരികളാണ് ഇപ്പോള്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം തുടങ്ങി കടുത്ത യാഥാസ്ഥിതിക സ്ത്രീ വിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതക്ക് മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത്. തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാനും താലിബാന്‍ തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാവരും മുഖം മറയ്ക്കണമെന്നും ആവശ്യമെങ്കില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും ഇനി മുതല്‍ അഭ്യന്തര -അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് സ്ത്രീക്കൊപ്പം പുരുഷന്‍മാര്‍ ഉണ്ടായിരിക്കണമെന്നും കഴിഞ്ഞ ദിവസം താലിബാന്‍ ഉത്തരവിട്ടിരുന്നു.