തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സർക്കാർ അംഗീകരിച്ചത്.10 വര്‍ഷം പ്രവര്‍ത്തി പരിചയവും മികച്ച പേരും നേടിയ സ്ഥാപനങ്ങള്‍ക്കാണ് ബാറുകളും പബുകളും തുടങ്ങാന്‍ ലൈസന്‍സ് അനുവദിക്കുക. പബുകള്‍ ഐ ടി പാര്‍ക്കിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കമ്പനികള്‍ക്ക് ഉപകരാര്‍ വിളിച്ച് പുറത്തുള്ളവര്‍ക്ക് പബ് നടത്തുവാന്‍ അനുവാദം നല്‍കാം.
സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയിയില്‍ അറിയിച്ചിരുന്നു. ഐടി പാര്‍ക്ക് പ്രതിനിധികള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യമില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡിന് മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നെങ്കിലും ലോക്ഡൌണും പിന്നീട് വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് ജോലി മാറിയതും കൊണ്ടുമാണ് പബുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് ഒന്നര ലക്ഷം ആളുകളാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മാത്രം അറുപതിനായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. അതിനാല്‍ ഇടവേളകളും വിശ്രമ സമയങ്ങളും ചെലവഴിക്കുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നതുവഴി കേരളത്തിന് പുറത്തുള്ള ടെക്കികളെയും സംസ്ഥാനത്തേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഐ ടി പാര്‍ക്കുകളില്‍ കൂടുതലായും യുവജനങ്ങളാണ് ജോലി ചെയ്യുന്നത്. കേരളത്തിന് പുറത്തുള്ള സൌകര്യങ്ങള്‍ ഇവിടെയും ലഭിക്കണമെന്ന് അവര്‍ക്കും ആഗ്രഹമുണ്ടായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇവിടെ സൗകര്യം ഒരുക്കാന്‍ സാധിക്കാത്തത് പോരായ്‌മയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.