ബ്രോങ്ക്സ് മൃഗശാലയിലെ നാല് വയസുള്ള പെൺ മലയൻ കടുവക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. പുതിയ കൊറോണ സ്ഥിരീകരിക്കുന്ന ലോകത്തെ ആദ്യത്തെ മൃഗമാണ് 'നാദിയ' എന്ന് പേരുള്ള കടുവ. അയോവയിലെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നാദിയക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. നാദിയയ്‌ക്കൊപ്പം മറ്റ് ആറ് കടുവകള്‍ കൂടെ അവിടെ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാകാം വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് കടുവ വരണ്ട ചുമ ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. 'ലോകത്ത് ആദ്യമായിട്ടാണ് മനുഷ്യനില്‍ നിന്നും ഒരു മൃഗത്തിലെക്ക് വൈറസ് പടരുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന്' മൃഗശാലയിലെ മുഖ്യ മൃഗ ഡോക്ടര്‍ പോൾ കാലെ പറഞ്ഞു. നാദിയ, സഹോദരി അസുൽ, രണ്ട് അമുർ കടുവകൾ, മൂന്ന് ആഫ്രിക്കൻ സിംഹങ്ങൾ എന്നിവ രോഗലക്ഷണങ്ങൾ കാണിച്ചതായി മൃഗശാല അറിയിച്ചു.