ഹെയ്തിയില്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയില്‍ പ്രതിഷേധിച്ച് നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ക്ഷുഭിതരായ ജനക്കൂട്ടം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഒരു വിമാനം പുറത്തേക്ക് തള്ളിക്കൊണ്ടുപോയി തെരുവിലിട്ട് കത്തിച്ചു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കന്‍ മിഷനറി സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് ആള്‍ക്കൂട്ടം തീയിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തവളങ്ങള്‍ക്കുള്ളില്‍ പോലും പ്രതിഷേധക്കാര്‍ കടന്നോടെ രാജ്യത്തെ വ്യോമഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അരക്ഷിതാവസ്ഥ വര്‍ധിച്ചത്. ഭക്ഷണക്ഷാമവും രൂക്ഷമാണ്. 2021 ജൂലൈയില്‍ പ്രസിഡന്റ് ഹേവനല്‍ മോയിസിനെ ഒരു സംഘമാളുകള്‍ വെടിവെച്ചു കൊന്നതോടെയാണ് പ്രതിസന്ധി ഗുരുതരമായത്. ജാക്മെൽ നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തിലേക്കും ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ ഒരു ചെറുവിമാനം കത്തിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹെയ്തിയില്‍ ഭരണഘടന നിലവില്‍വന്നതിന്‍റെ 35-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചത്. സായുധസംഘങ്ങള്‍ കണ്ണില്‍കണ്ടവരെയെല്ലാം തട്ടിക്കൊണ്ടുപോവുകയും ആക്രമണം നടത്തുകയുമാണ്. നൂറു കണക്കിന് സ്ത്രീകളെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെമാത്രം സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയത്. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും പട്ടിണിയും ദാരിദ്യ്രവും തുടച്ചു നീക്കുന്നതിലും പ്രധാനമന്ത്രി ഏരിയൽ ഹെൻറി വന്‍ പരാജയമാണെന്ന് ആരോപിക്കുന്ന ജനകീയ പ്രക്ഷോഭകര്‍ അദ്ദേഹത്തിന്‍റെ രാജിയും ആവശ്യപ്പെടുന്നുണ്ട്.
പരമാധികാരിയായ പ്രസിഡന്റ് മരിച്ചുകഴിഞ്ഞാല്‍, അധികാരം സുപ്രീം കോടതി പ്രസിഡന്റിന് കൈമാറണം എന്നാണ് ഹെയ്തിയുടെ ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി പ്രസിഡന്റ് റെനെ സില്‍വെസ്‌ട്രെ തൊട്ടുമുമ്പത്തെ മാസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പകരം ആളെ നിയമിച്ചിരുന്നില്ല. പാര്‍ലമെന്റിന്റെ കാലാവധി അവസാനിച്ചതിന് ശേഷവും തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ദേശീയ അസംബ്ലിയും ഇല്ലായിരുന്നു. ഭരണഘടന പ്രകാരം ഇത്തരം സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കായിരിക്കും അധികാരം. അങ്ങിനെയാണ് ഏരിയല്‍ ഹെന്‍ട്രി അധികാരത്തില്‍ എത്തുന്നത്.