കൊച്ചി: നടന്‍ ദിലീപിനൊപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് വേദി പങ്കിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കിയതെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന പിണറായി സര്‍ക്കാരിന്‍റെ നിലപാടിന് വിരുദ്ധമായാണ് രഞ്ജിത് ദിലീപുമായി വേദി പങ്കിട്ടത്. ചലചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ ആക്രമണത്തിന് ഇരയായ നടിയെ മുഖ്യാതിഥിയായി കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നയം എന്താണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേ കേസിലെ മുഖ്യസൂത്രധാരനായ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനൊപ്പം ചലചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് തന്നെ വേദി പങ്കിടുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു'- എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ ജനറല്‍ ബോഡി മീറ്റിംഗിലായിരുന്നു ദിലീപും രഞ്ജിത്തും ഒരുമിച്ച് വേദി പങ്കിട്ടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ താന്‍ പിന്തുണച്ചിട്ടില്ലെന്നും ജയിലില്‍ പോയി സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും രഞ്ജിത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വെച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇരുവരും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തതാണ് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയത്. അതേസമയം, ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് രഞ്ജിത്ത് വിശദീകരണം നൽകിയിരുന്നു. ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ല. ഫിയോക്കിന്‍റെ പരിപാടിയില്‍ പങ്കെടുത്തത് അതിലെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടായിരുന്നു. കേരളത്തിലെ എല്ലാ തിയേറ്ററുകളുടെയും ഉടമയല്ല ദിലീപ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പരിപാടിയിലാണ് പങ്കെടുത്തത്. ദിലീപിനൊപ്പം ഇരുന്നതില്‍ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്കാന്‍ താന്‍ ആഗ്രഹിക്കില്ലെന്നായിരുന്നു രഞ്ജിത്ത് ഇന്നലെ പറഞ്ഞത്.