ശ്രീലങ്കന്‍ പ്രതിസന്ധി (Sri Lanka crisis) ഗുരുതരമായി തുടരുന്നു. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ അടച്ചു. ജനരോഷം നിയന്ത്രണാതീതമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ (Internal Emergency) പ്രഖ്യാപിച്ചു. കൊളംബോയിലെ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ലങ്കയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും.
1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവിക്കുന്നത്. വ്യാഴാഴ്ചയോടെ രാജ്യത്ത് ഡീസൽ ലഭ്യമല്ലാതായി. ലങ്കയിലെ 22 ദശലക്ഷം ആളുകള്‍ 13 മണിക്കൂർ പവര്‍ക്കട്ടിലാണ്. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകൾ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകൾ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമീപകാലത്തൊന്നും കരകയറാന്‍ സാധ്യതയില്ലാത്ത വിധം ശ്രീലങ്ക വന്‍തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറുന്നത്. 2021-ലെ കണക്കുകള്‍പ്രകാരം, ശ്രീലങ്കയുടെ വിദേശകടം 3500 കോടി ഡോളറാണ് (2.6 ലക്ഷം കോടി രൂപ). ചൈനയില്‍നിന്നെടുത്ത വായ്പകളാണ് ഇതിന്റെ പത്തുശതമാനത്തിലേറെ. ചൈനയില്‍ നിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ പ്രശസ്തമായ ഹംബന്‍തൊട്ട രാജ്യാന്തര തുറമുഖവും ചേര്‍ന്നുള്ള 1500 ഏക്കറും 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിരുന്നു.