പത്തനംതിട്ടയിൽ പന്തളം സ്വദേശിയായ 18 കാരിക്ക് കൊവിഡ്-19 ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതിരുന്ന വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനി നിസാമുദ്ദീനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇവരില്‍ നിന്ന് രോഗം പകരാനുളള സാധ്യതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞു.
നിസാമുദ്ദീനിൽ നിന്ന് 17നാണ് നാട്ടിലെത്തിയത്. ആരോഗ്യവകുപ്പില്‍ നിർദ്ദേശപ്രകാരം14 ദിവസം വീട്ടില്‍നിരീക്ഷണത്തിലായിരുന്നു. പനിയോ തൊണ്ടവേദനയോ അടക്കം ശാരീരി അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ല. ക്വാറന്റൈൻ കാലയളവിന് ശേഷം രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
Also Read
ലക്ഷദ്വീപ്- മംഗള എക്‌സ്പ്രസിലാണ് നാട്ടിലേക്ക് തിരിച്ചത്. ട്രെയിൻ ഇറങ്ങിയ ശേഷം എറണാകുളം നഗരത്തിൽ എടിഎമ്മിലും ഹോട്ടലിലും ഇവർ പോയിട്ടുണ്ട്. എറണാകുളത്ത് നിന്ന് ശബരി എക്‌സ്പ്രസിൽ ജനറൽ കമ്പാർട്ട് മെന്റിലാണ് ചെങ്ങന്നൂരിലേക്ക് പോയത്. തുടര്‍ന്ന് ബസിലും കയറി. ഇവർക്കൊപ്പം യാത്ര ചെയ്തവരുടെ മുഴുവന്‍ ലിസ്റ്റും എടുത്തിട്ടുണ്ട്. 13 ന് ശേഷം ട്രെയിന്‍ മാര്‍ഗം ജില്ലയില്‍ എത്തിയ 1091 യാത്രക്കാരെ കണ്ടെത്തിയിട്ടുണ്ട്. 17 ട്രെയിനുകളിലായാണ് ഇത്രയും പേർ നാട്ടിലെത്തിയത്. രോഗിയുടെ അനുജനും അമ്മയും ഉള്‍പ്പെടെ ആറുപേർ നിരീക്ഷണത്തിലാണ്.