ലോസ് ഏഞ്ചല്‍സ്: അക്കാദമി ഓഫ് മോഷന്‍ പിക്‌ച്ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് നടന്‍ വില്‍ സ്മിത്ത് രാജിവെച്ചു. ഓസ്‌കാര്‍ വേദിയില്‍വെച്ച് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ചാണ് വില്‍ സ്മിത്ത് രാജിവെച്ചത്. ക്രിസ് റോക്കിന്റെ കരണത്തടിച്ച സംഭവം ഓസ്‌കാര്‍ അക്കാദമി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി. ഓസ്‌കാര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതാണെന്നും അതിന്റെ പേരില്‍ എന്ത് ശിക്ഷാനടപടികളെടുത്താലും സ്വീകരിക്കാന്‍ തയാറാണെന്നും വില്‍ സ്മിത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ഫിലിം അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിന്‍ അറിയിച്ചു. അക്കാദമിയുടെ പെരുമാറ്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വില്‍ സ്മിത്തിനെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഡേവിഡ് വ്യക്തമാക്കി.
'94-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ എന്റെ പ്രവൃത്തി ഞെട്ടിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു. ക്രിസ് റോക്കും അദ്ദേഹത്തിന്റെ കുടുംബവും എന്റെ സുഹൃത്തുക്കളും വേദിയിലുണ്ടായിരുന്നവരും ആഗോളതലത്തിലുളള പ്രേക്ഷകരുമുള്‍പ്പെടെ എന്റെ പ്രവൃത്തി വേദനിപ്പിച്ചവരുടെ പട്ടിക വളരെ വലുതാണ്. അക്കാദമിയുടെ വിശ്വാസമാണ് ഞാന്‍ ഇല്ലാതാക്കിയത്. മറ്റ് കലാകാരന്മാര്‍ക്ക് അവരുടെ നേട്ടത്തില്‍ സന്തോഷിക്കാനുളള അവസരം ഞാന്‍ നഷ്ടപ്പെടുത്തി. അതിനെല്ലാം അക്കാദമി പറയുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്'- വില്‍ സ്മിത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വില്‍ സ്മിത്തിന്റെ ഭാര്യയും നടിയും അവതാരകയുമായ ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുളള ക്രിസ് റോക്കിന്റെ മോശം പരാമര്‍ശമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അലോപേഷ്യ ബാധിതയായിരുന്ന ജാദയുടെ രൂപത്തെ പരിഹസിച്ചുളള തമാശയാണ് ക്രിസ് റോക്ക് പറഞ്ഞത്. മികച്ച ഡോക്യുമെന്ററിക്കുളള പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു സംഭവം. 1997-ൽ പുറത്തിറങ്ങിയ ജി ഐ ജെയ്ൻ എന്ന ചിത്രത്തിൽ ഡെമി മൂർ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി ഐ ജെയ്ൻ 2-ൽ നമുക്ക് ജാദ പിങ്കറ്റ് സ്മിത്തിനെ കാണാം എന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്. ഇതിൽ പ്രകോപിതനായാണ് വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്.
പിന്നീട് മികച്ച നടനുളള ഓസ്‌കാർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ക്രിസിനെ തല്ലിയതിൽ വിൽ സ്മിത്ത് മാപ്പുപറഞ്ഞിരുന്നു. താൻ ചെയ്തത് തെറ്റാണെന്നും എല്ലാ തരത്തിലും അതിരുവിട്ട പ്രവൃത്തിയായിരുന്നെന്നും വിൽ സ്മിത്ത് പറഞ്ഞു. തമാശകൾ ജോലിയുടെ ഭാഗമാണ്. എന്നാൽ എന്റെ ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുളള തമാശ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അതുകൊണ്ടാണ് വികാരാധീനനായി പ്രതികരിക്കേണ്ടിവന്നത്. ക്രിസിനോടും അക്കാദമിയോടും മാപ്പുചോദിക്കുന്നു എന്നാണ് വിൽ സ്മിത്ത് പറഞ്ഞത്.