അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിൽ മറുപടിയുമായി ഹോട്ടലുടമ. സാധാരണ മുട്ടറോസ്റ്റിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ മുട്ടറോസ്റ്റെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേർത്താണ് ഉണ്ടാക്കുന്നതെന്നും ഹോട്ടൽ ഉടമ പ്രതികരിച്ചു. 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്നു കാണിച്ച് ആലപ്പുഴ എംഎല്‍എ പി. പി. ചിത്തരഞ്ജൻ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഹോട്ടലുടമ വിശദീകരണം നൽകിയത്.
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്തരഞ്ജൻ പ്രഭാത ഭക്ഷണം കഴിച്ചത്. 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലുമല്ല. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭം ഉണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്...' എന്നായിരുന്നു ഭക്ഷണം കഴിച്ച ശേഷം അദ്ദേഹത്തിന്‍റെ പ്രതികരണം. സംഭവം ഉടന്‍തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, ഭക്ഷണം കഴിക്കാനിരിക്കുന്ന ഓരോ മേശയിലും വിലയടക്കമുള്ള മെനു കാർഡ് വച്ചിട്ടുണ്ടെന്നും ഗുണനിലവാരത്തിന് ആനുപാതികമായാണ് വില ഈടാക്കുന്നതെന്നും ഹോട്ടലുടമ വ്യക്തമാക്കി. ഹോട്ടലിലെ വില നിലവാരം സംബന്ധിച്ച് അന്വേഷണം നടത്തിയ ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. ശ്രീകുമാരനുണ്ണി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.