മംഗലാപുരം അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി മൗലികാവകാശ ലംഘനമെന്ന് കേരളം. അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന കർണാടകയുടെ അപ്പീലിനെതിരെ കേരളം സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീല്‍ തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മംഗലാപുരം ദേശീയപാത അവശ്യസര്‍വീസുകള്‍ക്കായി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നില്ല. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
കേരള-കർണാടക അതിർത്തി ഉടൻ തുറക്കണമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതിർത്തി തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും, റോഡുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ചരക്കുനീക്കവും അടിയന്തര ചികിത്സയും തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതേസമയം, കർണാടക സർക്കാറിന് പ്രത്യേക നിർദ്ദേശങ്ങൾ കോടതി നൽകിയില്ല. ഭരണഘടനാ വിരുദ്ധ നടപടികളിൽ നിന്ന് കർണാടക വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു.