ഡല്‍ഹി: മാധ്യമ പ്രവര്‍ത്തക റാണാ അയൂബിന് വിദേശ യാത്രകള്‍ നടത്താന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. ഇ.ഡി നടപടിക്കെതിരെ റാണാ അയ്യൂബ് നല്‍കിയ റിട്ട് ഹർജി പരിഗണിച്ച കോടതി ഉപാധികളോടെയാണ് യാത്രാനുമതി നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോഴും വിദേശ യാത്രകള്‍ക്ക് അനുമതി നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലേക്ക് പോകാനെത്തിയ റാണാ അയൂബിനെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് അധികൃതര്‍ തടഞ്ഞത്. ഇതിനെതിരെയാണ് റാണ കോടതിയെ സമീപിച്ചത്. അതേസമയം, റാണാ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. റാണാ അയൂബിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃതമായ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി അനധികൃതമായി തുക സമാഹരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് റാണ അയൂബിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ 'കേട്ടോ' വഴി റാണ അയൂബ് വൻ തുക സ്വരൂപിച്ചെന്നും എന്നാൽ പണം വകമാറ്റി ചെലവഴിച്ചെന്നും ആരോപിച്ച് കഴിഞ്ഞ വർഷം യുപി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് കള്ളപ്പണ നിരോധന നിയമത്തിലെ സെക്ഷൻ 4-ലും എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്‌ടണ്‍ പോസ്റ്റിലെ കോളമിസ്റ്റാണ് റാണ അയൂബ്.