നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹരജികൾ കോടതി തള്ളി. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോഹന്‍ലാലിന്‍റെ തേവരയിലെ വസതിയില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ അനധികൃതമാണെന്ന് കണ്ടെത്തിയ ശേഷം മുന്‍കാല പ്രാബല്യത്തോടെ ഉടമസ്തതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യവനപാലകന്‍റെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഏലൂര്‍ സ്വദേശി എഎ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ റാന്നി സ്വദേശി ജയിംസ് മാത്യുവും കോടതിയെ സമീപിച്ചത്.
പൊതുപണം ഉൾപ്പെട്ട കേസല്ലാത്തതിനാൽ ഹര്‍ജിക്കാർക്ക് ഇടപെടാനാവില്ലെന്നും ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കൂടാതെ, കേസ് തുടരുന്നതിൽ കാര്യമില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിച്ചായിരുന്നു കോടതി ഹര്‍ജികള്‍ തള്ളിയത്. എന്നാല്‍, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.
വനം വന്യജീവി നിയമപ്രകാരം മോഹന്‍ലാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം തൊണ്ടിമുതല്‍ ക്രമപ്പെടുത്തി നല്‍കിയ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. എന്നാല്‍ ലാലിനെതിരായ കേസ് നിലനില്‍ക്കില്ലെന്നും അതുകൊണ്ട് അവ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയിലെടുത്ത നിലപാട്. ഈ തീരുമാനത്തിന്‍റെ നിയമ സാധുതയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നു. മോഹന്‍ലാലിന്‍റെ വീട്ടില്‍നിന്നും പിടിച്ചെടുത്ത തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ അദ്ദേഹത്തെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് ഹര്‍ജിക്കാര്‍ പറയന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2012ലാണ് ഇന്‍കംടാക്സ് റെയ്ഡിനിടെ മോഹന്‍ലാലിന്‍റെ വസതിയില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അവ വനംവകുപ്പിന് കൈമാറി കേസെടുക്കുകയായിരുന്നു. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ അനുമതി നല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആയിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുമുന്നണിക്കും അതിനോട് വിയോജിപ്പുണ്ടായിരുന്നില്ല.