തിരുവനന്തപുരം: കെ എസ് ഇ ബിയിലെ ഇടതു സംഘടനാ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം മണി. ഇത് അടിയന്തരാവസ്ഥ കാലമല്ലെന്നും പ്രതിഷേധിക്കുന്നവരെയും പ്രതികരിക്കുന്നവരെയും ഒതുക്കാന്‍ നോക്കുന്നത് ശരിയായ രീതിയല്ലെന്നും എം എം മണി പറഞ്ഞു. തൊഴിലാളി സംഘടനകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കെ എസ് ഇ ബി ചെയർമാന്‍ ബി അശോകിന്‍റെ ശരിയായ നടപടിയല്ല. കഴിവുള്ളവരെയാണ് പുറത്ത് നിര്‍ത്തിയിരിക്കുന്നതെന്നും മണി കൂട്ടിച്ചേര്‍ത്തു. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട മണി, വൈദ്യുതി വകുപ്പ് മന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരം ചെയ്തുവെന്നും കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് എം ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മന്ത്രിമാരായ കാലഘട്ടത്തില്‍ എം എം മണിയുടെയും എ കെ ബാലന്‍റെയും പേര്‍സണല്‍ സ്റ്റാഫ് അംഗമായിയിരുന്നു സുരേഷ്. വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി സ്വീകരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ചട്ടങ്ങളും നിയമങ്ങളും ബാധകമാണ്. അത് പാലിച്ചേ മുന്‍പോട്ടു പോകാന്‍ സാധിക്കൂ. ചെയര്‍മാന്‍ വസ്തുതകള്‍ പഠിക്കാതെ പ്രവര്‍ത്തിക്കുന്ന ആളല്ലന്നുമാണ് മന്ത്രി പറഞ്ഞത്. യൂണിയൻ നേതാക്കളുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ പ്രതിഷേധം ഇന്നും തുടരുകയാണ്.