ലോസ് ഏഞ്ചല്‍സ്: നടൻ വിൽ സ്മിത്തിന് പത്തുവർഷത്തേക്ക് ഓസ്‌കാര്‍ ചടങ്ങുകളിൽനിന്ന് വിലക്ക് ഏർപ്പെടുത്തി. ഓസ്‌കാര്‍ വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിലാണ് വില്‍ സ്മിത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്ക് വരുന്നതോടെ അക്കാദമിയുടെ ഒരു ചടങ്ങിലും വില്‍ സ്മിത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല.
അക്കാദമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. വില്‍ സ്മിത്തിന്റെ ഭാര്യയും നടിയും ഗായികയുമായ ജാദ പിങ്കറ്റിന്‍റെ രോഗാവസ്ഥയെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വില്‍ സ്മിത്ത് ഓസ്കാര്‍ വേദിയിലേക്ക് കടന്നു ചെല്ലുകയും ക്രിസ് റോക്കിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് ശേഷം വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഓസ്‌കാര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതാണെന്നും അതിന്റെ പേരില്‍ എന്ത് ശിക്ഷാനടപടികളെടുത്താലും സ്വീകരിക്കാന്‍ തയാറാണെന്നും വില്‍ സ്മിത്ത് പറഞ്ഞിരുന്നു. അതേസമയം, വില്‍ സ്മിത്തിന്റെ പ്രവൃത്തി പരിധികടന്നുവെന്ന് ജാദ പിങ്കറ്റ് പറഞ്ഞതായി യു. എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. വില്‍ സ്മിത്ത് അത്തരം രീതിയില്‍ പ്രതികരിക്കേണ്ടിയിരുന്നില്ല. എന്നാല്‍ ഇനി എന്ത് സംഭവിച്ചാലും അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും ജാദ പിങ്കറ്റ് പറഞ്ഞു.