സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോഡ്-9, മലപ്പുറം-2, പത്തനംതിട്ട-1, കൊല്ലം-1, എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. കാസര്‍കോഡ് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടു. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്. കൊല്ലത്തെ മലപ്പുറത്തെയും രോഗികൾ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 266 പേര്‍ ചികിത്സയിലാണ്. 152074 പേരാണ് നിരീക്ഷണത്തിലുളളത്. 15209 പേർ വീടുകളിലും 795 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് രോഗം ഭേദമായതായി.
സംസ്ഥാനത്ത് രോഗവ്യാപനം തടുത്തുനിര്‍ത്താന്‍ ഒരുപരിധിവരെ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്താകെയുള്ള സ്ഥിതിഗതികള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. കോവിഡ് ബാധിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 18 മലയാളികള്‍ മരണമടഞ്ഞു.
കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിച്ചു. നാല് ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. ആദ്യഘട്ടത്തില്‍ 200 കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.