വ്യാജ ബില്ലുണ്ടാക്കി കോടികളുടെ നികുതി വെട്ടിച്ച സംഭവത്തില്‍ കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെങ്കിലും നൂറ് കോടി കടക്കുമെന്നാണ് നിഗമനമെന്നാണ് അന്വേഷണ സംഘം.
രണ്ട് മാസത്തിനിടെ കമ്പനിയുടെ പത്ത് ഓഫീസുകളിലാണ് ഡിജിജിഐ റെയ്ഡ് നടത്തിയത്. കഴിഞ്ഞ വര്‍ഷവും രണ്ടു തവണ ജി.എസ്.ടി അധികൃതര്‍ കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും നിരന്തരമായി ഈ ഗ്രൂപ്പ് ജിഎസ്ടി വെട്ടിപ്പു നടത്തുന്നുണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഹുമയൂണ്‍ കള്ളിയത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് ജി.എസ്.ടി ഇന്റലിജന്‍സിന് പുറമെ മറ്റ് വിഭാഗങ്ങളും പരിശോധിക്കുന്നുണ്ട്. കമ്പനിയുടെ രണ്ട് സഹോദര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ സ്റ്റീൽ കമ്പനിയാണ് കൈരളി ടിഎംടി സ്റ്റീൽ കമ്പനി. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി.