കണ്ണൂര്‍: ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. തലശ്ശേരി അമൃതവിദ്യാലയം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് രേഷ്മ. പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതും അതുമായുണ്ടായ കേസുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കാരണമായാതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, രേഷ്മക്ക് ബിജെപി ബന്ധമില്ലെന്നും രേഷ്മയും കുടുംബവും സിപിഎം ബന്ധമുള്ളവരാണെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.
ഇതിനിടെ, കണ്ണൂർ ജില്ലാ സിപിഎം സെക്രട്ടറി എം വി ജയരാജൻ, സിപിഎം നേതാവ് കാരായി രാജന്‍ എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കി. ഇരുവരും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം അനുഭാവി കുടുംബമാണ് തങ്ങളുടെതെന്നും രേഷ്മ തന്‍റെ പരാതിയില്‍ പറയുന്നു. നിജില്‍ ദാസിന് താമസിക്കാന്‍ വീട് വിട്ടുനല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രേഷ്മക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണമുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്‌മയുടെ ഭർത്താവിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് എം വി ജയരാജന്‍ വ്യക്തമാക്കി. ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും അതിനാല്‍ രേഷ്മക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.