ബര്‍മ: അഴിമതി കേസില്‍ മ്യാന്‍മാര്‍ മുന്‍ വിദേശകാര്യ മന്ത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മര്‍ കോടതി. സൂചിക്കെതിരെയുള്ള 11 കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്. ഓരോ കേസിലും 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. 60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങി, നിയമവിരുദ്ധമായി വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, രാജ്യത്തിന്‍റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ടു എന്നിവയാണ് സൂചിക്കെതിരേയുള്ള പ്രധാനകേസുകള്‍. സൂചിക്കെതിരെ ശിക്ഷ വിധിച്ചതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വിടുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങളോട് സംസരിക്കരുതെന്ന് സൂചിക്കും പ്രോസിക്യൂഷനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സൂചിക്ക് നാല് വർഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. അതിന് പുറമേയാണ് മ്യാന്മാര്‍ കോടതിയുടെ പുതിയ വിധി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകൾ അടിസ്ഥാന രഹിതമാണെന്നും സൈന്യം അധികാരം ഉറപ്പിക്കുമ്പോൾ തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനും ജയിലില്‍ അടക്കാനും ആദ്യം മുതല്‍ ശ്രമിച്ചിരുന്നുവെന്നും ഓങ് സാന്‍ സൂചി നേരത്തെ തന്നെ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വർഷം മ്യാന്മറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എൻഎൽഡി) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഓങ് സാങ്ങ് സൂചിയെയും പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഓങ് സാന്‍ സൂചി ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയെന്ന് ആരോപിച്ച് 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷമായി വീട്ടുതടങ്കലിലാണ്.