പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ എ എ റഹീം എം പിക്കും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ വിമര്‍ശനം. ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റായ റഹീമിനും മുന്‍ പ്രസിഡന്‍റായ മുഹമ്മദ് റിയാസിനും സംഘടനാ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല. ഇരുവരും സ്വന്തമായി അണികളെയുണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. സമരം ചെയ്യുന്നതിലും ഡി വൈ എഫ് ഐ പിന്നാക്കം പോകുകയാണെന്നും ജഹാംഗീര്‍പൂരിയില്‍ ബൃന്ദ കാരാട്ട് കാണിച്ച ആര്‍ജവത്തിന്‍റെ പകുതിയെങ്കിലും യുവജന സംഘടനക്ക് കാണിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും തുടർന്ന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലുമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര നേതൃത്വം സമകാലിക വിഷയങ്ങളില്‍ ഇടപെടുന്നത് വളരെ കുറവാണെന്നും പ്രതിനിധികള്‍ പറഞ്ഞു. അതോടൊപ്പം, രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വൈദ്യുതി വകുപ്പിന്റെയും, ഗതാഗത വകുപ്പിന്റെയും പ്രവര്‍ത്തനം ശരിയായ രീതിയിലല്ല. മാനേജ്‌മെന്റിനെ നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രിമാര്‍ക്ക് ആകുന്നില്ലെന്നു ഇത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമാണ് വിമര്‍ശനം. ജനങ്ങളോട് എങ്ങനെയാണ് പെരുമാറണ്ടതെന്ന് ഇപ്പോഴും മനസിലാകാത്ത പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംഘടനയുടെ മെമ്പര്‍ഷിപ്പില്‍ വീഴ്ച വന്നിട്ടുണ്ട്. സ്ത്രീകളെ സംഘടനയുടെ മുന്‍ നിരയിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശം പല ജില്ലകളും പാലിച്ചില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.