ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോഹത്യ ആരോപിച്ച് ആദിവാസി യുവാക്കളെ ബജ്‌റംഗ്ദള്‍- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ശിവ് രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. 'മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ ബജ്‌റംഗ്ള്‍ പ്രവര്‍ത്തകര്‍ രണ്ട് ആദിവാസികളെ കൊലപ്പെടുത്തി. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ബിജെപിയുടെ അജണ്ടയാണ്. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്'- പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഗോഹത്യ ആരോപിച്ച് ആദിവാസികളെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയാക്കി കൊന്ന സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. 'അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്- കമല്‍ നാഥ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പശുവിനെ കൊന്നു എന്നാരോപിച്ച് സമ്പത്ത് ബാന്‍ട്ടി, ദാന്‍സ എന്നിവരെ അവരുടെ വീടുകളിലെത്തിയാണ് ഇരുപതംഗ ബജ്റംഗ്ദള്‍- ആർ എസ് എസ് പ്രവർത്തകരുള്‍പ്പെട്ട സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും മരിച്ചത്. ഇവരെ ആക്രമിക്കുന്നത് തടയാനെത്തിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട ആദിവാസി യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 8.5 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് പ്രാദേശിക അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 13 പേരാണ് ഇതുവരെ അറസ്റ്റിലായത്.