കോഴിക്കോട് കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല. രാവിലെ 9 മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിനായി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. കൂളിമാട് നിന്ന് മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമായിരുന്നു ഇത്. 2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്.
2016- 2017 വാർഷിക പദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി ഒന്നാം പിണറായി സർക്കാർ അനുമതി നൽകിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി പി രാമകൃഷ്ണനാണ് നിർവഹിച്ചത്. നിർമാണം ആരംഭിച്ച ഉടനെ പ്രളയത്തെത്തുടർന്ന് പണി തടസ്സപ്പെടുകയായിരുന്നു. വീണ്ടും പാലത്തിന്റെ ഉയരം വർധിപ്പിച്ചാണ് പിന്നീട് പണി പുനരാരംഭിച്ചത്. പുഴയിലെ അഞ്ച് തുണുകളുടെ പണിയും കരഭാഗമായ മപ്പുറം ഭാഗത്തെയും കൂളിമാട് ഭാഗത്തെയും കാലുകളുടെ പണിയും പൂർത്തിയായിരുന്നു. മലപ്പുറം ജില്ലയെ കോഴിക്കോട്, വയനാട് ജില്ലകളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.