ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വര്‍ഷത്തിനു ശേഷമാണ് മോചനം. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിക്കുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസാണിത്. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഇയാളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു.
പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനമെടുക്കാൻ തമിഴ്നാട് ഗവർണർ രാഷ്ട്രപതിക്ക് റഫർ ചെയ്‌തിരുന്നു. എന്നാൽ രാഷ്ട്രപതിക്ക് ഹർജി റഫർ ചെയ്യാൻ ഗവർണറിന് അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘30 വർഷത്തിലേറെയായി ജയിലില്‍ കഴിയുന്ന വ്യക്തിയാണ് പേരറിവാളൻ. 20 വർഷത്തിന് മുകളിൽ ജയിലിൽ കഴിഞ്ഞ ജീവപര്യന്ത കേസ് പ്രതികളുടെ കാര്യത്തിൽ കോടതി ഇതിനുമുൻപ് ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തിലും ഇടപെടാതിരിക്കാൻ കഴിയില്ല. അത് വിവേചനപരമാകും' എന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജീവ് ഗാന്ധിയെ കൊല്ലാനുപയോഗിച്ച ബോംബുണ്ടാക്കാനാവശ്യമായ രണ്ട് ബാറ്ററികൾ കൊണ്ടുവന്നു എന്നാണ് പേരറിവാളന്‍റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. 1991 ജൂൺ 11നാണ് സിബിഐ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനുപിന്നാലെ പേരറിവാളനും മറ്റ് 25 പ്രതികൾക്കുമെതിരെ റദ്ദാക്കപ്പട്ട ടാഡ നിയമപ്രകാരം കേസെടുത്തു. 1998ൽ ടാഡ വിചാരണാകോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചു. വിധി പിന്നീട് സുപ്രീംകോടതിയും ശരിവച്ചു. രണ്ടായിരത്തില്‍ പേരറിവാളന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. ദയാഹര്‍ജിയിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ജീവപര്യന്തം ശിക്ഷ പരമാവധി 20 വര്‍ഷമാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പേരറിവാളനെ ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്.