ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കിയ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് കോണ്‍ഗ്രസ്. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 31 വര്‍ഷത്തിനു ശേഷമാണ് പേരറിവാളിനെ ജയില്‍ മോചിതനാക്കിയത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് വക്താവ് സുർജെവാല രംഗത്തെത്തിയത്. ഇന്ത്യയുടെ പരമോന്നത കോടതി മോചിപ്പിച്ചിരിക്കുന്നത് രാജീവ് ഗാന്ധിയുടെ ഘാതകനെയാണ്. ഇങ്ങനെയാണോ രാജ്യത്ത് നീതി നടപ്പാക്കുക. സാധാരണ ഒരു പൗരനെ കൊല്ലുവാനല്ല പേരറിവാളാന്‍ കൂട്ടുന്നിന്നത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെയാണ്. ഈ വിധി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും അതീവ ദുഃഖത്തിലാഴ്ത്തി- സുർജെവാല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിക്കുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് പേരറിവാളനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസാണിത്. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഇയാളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു.
രാജീവ് ഗാന്ധിയെ കൊല്ലാനുപയോഗിച്ച ബോംബുണ്ടാക്കാനാവശ്യമായ രണ്ട് ബാറ്ററികൾ കൊണ്ടുവന്നു എന്നാണ് പേരറിവാളന്‍റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. 1991 ജൂൺ 11നാണ് സിബിഐ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനുപിന്നാലെ പേരറിവാളനും മറ്റ് 25 പ്രതികൾക്കുമെതിരെ റദ്ദാക്കപ്പട്ട ടാഡ നിയമപ്രകാരം കേസെടുത്തു. 1998ൽ ടാഡ വിചാരണാകോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചു. വിധി പിന്നീട് സുപ്രീംകോടതിയും ശരിവച്ചു. രണ്ടായിരത്തില്‍ പേരറിവാളന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. ദയാഹര്‍ജിയിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ജീവപര്യന്തം ശിക്ഷ പരമാവധി 20 വര്‍ഷമാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പേരറിവാളനെ ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്.