പാര്‍ട്ടിയില്‍ നിന്ന് ദേശീയ നേതാക്കള്‍ കൊഴിഞ്ഞുപോകുമ്പോഴും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതിനെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബി ജെ പിക്കും ആര്‍ എസ് എസിനുമെതിരായ പോരാട്ടമാണ് എന്റെ ജീവിതമെന്ന് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധി ഇപ്പോള്‍ എവിടെയാണ്. മുങ്ങുന്ന കപ്പലിൽ നിന്ന് ചാടിപ്പോകുന്ന കോൺഗ്രസുകാരെ തടയാൻ പോലും രാഹുൽ ഗാന്ധി മെനക്കെടുന്നില്ല. കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ അധ്യക്ഷൻ സുനിൽ ജാഖറും ഗുജറാത്തിലെ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേലും ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു- എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രാഹുൽ ഗാന്ധി എവിടെയാണ്?
ഉദയ്പ്പൂരിൽ നടത്തിയ കോൺഗ്രസ് ചിന്തൻ ശിബിരത്തിനു ശേഷം രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന വളരെ ഗംഭീരമായിരുന്നു! "ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടമാണ് എന്റെ ജീവിതം!" ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ നടത്തിയിട്ടുള്ള പ്രസ്താവനകളെ ഓർമിപ്പിച്ചു! ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ലെന്നും വിയര്‍പ്പൊഴുക്കണമെന്നും അദ്ദേഹം കോൺഗ്രസുകാരോടു ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർടിയുടെ നേതാവ് ആർഎസ്എസിൻറെ ഫാസിസ്റ്റിക് ആയ ഭരണത്തിനെതിരെ വിയർപ്പൊഴുക്കാൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നത് എത്ര നല്ല രാഷ്ട്രീയനീക്കം ആയിരിക്കും!
പക്ഷേ, ഇന്ത്യ മുഴുവൻ വർഗീയവിഭജനം നടത്തി ഹിന്ദു- മുസ്ലിം-ക്രിസ്ത്യൻ കലാപങ്ങൾക്ക് വെടിമരുന്ന് കൂട്ടിവയ്ക്കുകയാണ് സംഘപരിവാർ. ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയതുമുതൽ ജമ്മു കാശ്മീർ സംഘർഷഭരിതമാണ്. വർഗീയ ലാക്കോടെ അവിടെ നടത്തിയ മണ്ഡലപുനർനിർണയനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളൂ. ഉത്തർപ്രദേശിൽ മഥുരയിലും കാശിയിലും പള്ളികൾ തർക്കമന്ദിരങ്ങളാക്കി കലാപം നടത്താൻ ഒരുക്കം കൂട്ടുന്നു. കാശിയിലെ ഗ്യാൻവാപി പള്ളിയിലെ വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന കുളം കഴിഞ്ഞ ദിവസം മുതൽ കോടതി ഉത്തരവുപ്രകാരം സീൽ ചെയ്തിരിക്കുകയാണ്. മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുന്ന കേസ് കീഴ്ക്കോടതി തള്ളിക്കളഞ്ഞതാണ്. 1991ലെ ആരാധനാലയനിയമപ്രകാരം 1947 ഓഗസ്റ്റ് പതിനഞ്ചിന് ഒരു ആരാധനാലയത്തിന്റെ നില എന്താണോ അത് മാറ്റാൻ ആവില്ല. അതുപ്രകാരമാണ് ഈ കേസ് തള്ളിക്കളഞ്ഞ്. എന്നാൽ ഇന്ന് ജില്ലാ കോടതി ഈ കേസ് ഫയലിൽ സ്വീകരിച്ചു. അങ്ങനെ മഥുരയെയും ഇന്ത്യയെ വർഗീയവിഭജനത്തിനുള്ള ഒരിടമാക്കുകയാണ്.
ദില്ലിയിലെ ജഹാംഗീർ പുരിയിലും മറ്റും മുസ്ലിം പ്രദേശങ്ങൾ തിരഞ്ഞുപിടിച്ച് ബുൾഡോസർ അയയ്ക്കുന്നു. താജ്മഹലിന്ററയും കുത്തബ് മിനാറിൻറെയും പേരിൽ തർക്കമുണ്ടാക്കുന്നു. ഹൈദരാബാദിലെ ചാർമിനാറിൻറെ ഒരു മൂലയിൽ ഒരു കോവിൽ സ്ഥാപിച്ച് അവിടെ മുമ്പേ കലാപം ഉണ്ടാക്കി. അടുത്ത കൊല്ലം തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ വർഗീയലഹളകൾ ഉണ്ടാക്കുന്നു. പൗരത്വബില്ലിൻറെ പേരിൽ അസമിലും ബംഗാളിലുമുണ്ടായ പ്രശ്നങ്ങൾ തീർന്നിട്ടില്ല. കർണാടകത്തിലെ പാഠപുസ്തകത്തിൽ നിന്ന് ശ്രീ നാരായണ ഗുരുവിനെ മാറ്റി ഗോൾവാൾക്കറുടെ രചന ഉൾപ്പെടുത്തുന്നു. മതപരിവർത്തനനിയമത്തിന്റെയും മറ്റു കാരണങ്ങൾ പറഞ്ഞും ക്രിസ്ത്യാനികൾക്കെതിരെയും കർണാടകയിലെ സംഘപരിവാരം തിരിഞ്ഞിരിക്കുന്നു. ഹിജാബ് എന്ന പേരിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ച തൊട്ടു പിന്നാലെ ആണിത്.
ഇവിടെ എവിടെയെങ്കിലും ആർഎസ്എസിനെതിരായ സമരമാണ് എൻറെ ജീവിതം എന്നു പറഞ്ഞ രാഹുൽ ഗാന്ധിയെ കാണാനുണ്ടോ? ജനങ്ങളെ വിയർപ്പൊഴുക്കി അണിനിരത്താൻ ഏതെങ്കിലും കോൺഗ്രസുകാർ ഉണ്ടോ? മുങ്ങുന്ന കപ്പലിൽ നിന്ന് ചാടിപ്പോകുന്ന കോൺഗ്രസുകാരെ തടയാൻ പോലും രാഹുൽ ഗാന്ധി മെനക്കെടുന്നില്ല. കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ ഇന്നലെ ബിജെപിൽ ചേർന്നു. ഇന്നു ചേരുന്നത് ഗുജറാത്തിലെ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ആണ്. കേരളത്തിലെ കോൺഗ്രസുകാർ പോലും ഓരോരുത്തരായി പാർട്ടി വിടുകയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാൻ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൃഥാ വ്യായാമമാണെന്ന് നിശ്ചയം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക