പട്ന: രാഷ്ട്രീയ ജനതാദൾ മേധാവിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസുമായി സിബിഐ. ലാലു പ്രസാദ് യാദവ് 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ചാണ് സി ബി ഐ പുതിയ കേസ് എടുത്തിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് പുതിയ അഴിമതി കേസുമായി സിബിഐ രംഗത്തെത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. പുതിയ കേസില്‍ അദ്ദേഹത്തിന്‍റെ വസതികളിലും ഓഫീസുകളിലുമായി 15 ഇടങ്ങളിൽ സിബിഐ റെയ്ഡ് ആരംഭിച്ചു.
റെയില്‍വേയില്‍ ജോലി നല്‍കുന്നതിന്‍റെ ഭാഗമായി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഭൂമിയും പണവും കൈപറ്റിയെന്നാണ് സിബിഐയുടെ ആരോപണം. അതേസമയം, പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് ആര്‍ ജെ ഡി നേതാക്കള്‍ ആരോപിക്കുന്നത്. കേസില്‍ ലാലു പ്രസാദിനെയും മകളെയും മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസമാണ് ലാലു പ്രസാദ് ജയിൽ മോചിതനായത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ സിബിഐ പ്രത്യേക കോടതി ഫെബ്രുവരിയിൽ അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.