കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പൂർത്തിയാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും നീതി ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ഭരണമുന്നണിയിലെ നേതാക്കള്‍ വഴിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസിലെ പ്രതിയായ ദിലീപിന് ഉന്നത രാഷ്ട്രീയ ബന്ധമാണുള്ളത്. അതുകൊണ്ടാണ് കേസ് ഇത്തരത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. കേസിന്‍റെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തിടുക്കം കൂട്ടുകയാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കാനിരിക്കെയാണ് അതിജീവിത അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഈ മാസം 31ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനെതിരെ തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിഭാഷകരുടെ മൊഴി പോലുമെടുക്കാതെയാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയ കോടതി, അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു.