മുംബൈ: ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ സി ബി)യാണ് ആര്യനെ കുറ്റവിമുക്തനാക്കിയത്. ആര്യൻ ഖാനുൾപ്പെടെ ആറുപേർക്കെതിരെ തെളിവുകളില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ആര്യൻ ഖാന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. ആര്യന് ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്ത് ഗൂഢാലോചനയുമായോ ഒരു ബന്ധവുമില്ലെന്നും എൻസിബി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
നേരത്തെ, ആര്യന്‍ ഖാനെതിരെ തെളിവുകളില്ലെന്ന് എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ലന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഫോണിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുളള തെളിവുകളൊന്നും ലഭിച്ചില്ല. അതുകൊണ്ടുതന്നെ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും എന്‍ സി ബി കണ്ടെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കുമ്പോള്‍ ആയിരുന്നു അറസ്റ്റ്. കപ്പലില്‍ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ അടക്കം പിടികൂടിയിരുന്നു. 28 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഒക്ടോബര്‍ മുപ്പതിനാണ് ആര്യന് ജാമ്യം ലഭിച്ചത്. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന്‍ ഖാന് ജാമ്യം നിന്നത്.