തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം തള്ളിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും, സഭ ഇത് അഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയുടെയും സഭാംഗങ്ങളുടേയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിയും സര്‍ക്കാറും ഇക്കാര്യത്തില്‍ പുറകോട്ടുപോയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
'ഗവര്‍ണ്ണറോടുള്ള സമീപനം മയപ്പെടുത്തി നല്ലപിള്ള ചമയാനാണ് സര്‍ക്കാറും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ പുതുശ്ശേരി മുഖ്യമന്ത്രിയെയാണ് പിണറായി വിജയന്‍ മാതൃകയാക്കേണ്ടത്. നല്ലപിള്ള ചമഞ്ഞതു കൊണ്ടൊന്നും സംസ്ഥാന സര്‍ക്കാറിനോടുള്ള കേന്ദ്രസമീപനം മാറുമെന്നു പ്രതീക്ഷിക്കരുത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പ്രതിസന്ധിയിലാക്കാനാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സര്‍ക്കാറും ഇടതു മുന്നണിയും തയ്യാറാകണമെന്നും' രമേശ് ചെന്നിത്തല പറഞ്ഞു.
ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിപക്ഷപ്രമേയത്തെ ‘കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം’ എന്ന് പരിഹസിച്ച മന്ത്രി എ.കെ ബാലന്‍റെ പ്രസ്താവന തന്നെ വേദനിപ്പിച്ചു. സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സഭാ നേതാവുകൂടിയായ മുഖ്യമന്ത്രിയും സര്‍ക്കാറും പരാജയപ്പെടുമ്പോള്‍ അതില്‍ ഇടപെടുക എന്ന പ്രതിപക്ഷ നേതാവിന്‍റെ കര്‍ത്തവ്യമാണ് താന്‍ നിറവേറ്റുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ തന്നേക്കാള്‍ ബാധ്യതയുള്ള പാര്‍ലമെന്‍റ്റി കാര്യമന്ത്രി ബാലന്‍റെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.