ലഖ്നൌ: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്. രാംപുര്‍, അസംഗഢ്, എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അസംഖാനും അഖിലേഷ് യാദവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും രാജിവെച്ചിരുന്നു. ഈ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളായ രാംപുര്‍, അസംഗഢ് മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ കൃത്യമായ കണക്ക് കൂട്ടലുകള്‍ വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടന്നാണ് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പട്ടത്.
ഈ ആവശ്യം മുന്‍ നിര്‍ത്തി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യു പി യില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചരണ പരിപാടികള്‍ എകോപ്പിക്കുകയും 50 ശതമാനം സ്ത്രീ പ്രാധിനിധ്യവും മികച്ച വാഗ്ദാനങ്ങളും നല്‍കുകയും ചെയ്തിരുന്നെങ്കിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ നിരന്തമായി പരാജയം സംഭവിച്ചാല്‍ അണികള്‍ക്ക് പാര്‍ട്ടിയിലുള്ള പ്രതീക്ഷ നഷ്ടമാകുമെന്നും അതിനാല്‍ കോണ്‍ഗ്രസിനുള്ളില്‍ നയപരമായ തീരുമാനങ്ങള്‍ ആവശ്യമാണെന്നും നേതാക്കള്‍ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്ഥാനാർത്ഥി നിർണയവും പ്രചാരണ പ്രവർത്തനങ്ങളുമായി ബിഎസ്പിയും ബിജെപിയും മണ്ഡലങ്ങളില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടിയില്‍ പ്രതിസന്ധികള്‍ ഉടലെടുത്തിരിക്കുകയാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 26-നാണ് വോട്ടെണ്ണല്‍.