തിരുവനന്തപുരം: ഏത് അളവിലും മദ്യവും ബിയറും വൈനും വിപണിയിലെത്തിക്കാൻ നികുതി വകുപ്പ് നൽകിയ അനുമതി വിവാദമായതോടെ സർക്കാർ പിൻവലിച്ചു. 180 മില്ലി ലീറ്റർ മുതൽ 3 ലീറ്റർ വരെയുള്ള പായ്ക്ക് സൈസിൽ മാത്രമേ കേരളത്തിൽ മദ്യം വിൽക്കാൻ അനുമതിയുള്ളു. എന്നാൽ ഇതിന് വിരുദ്ധമായി ഏതളവിലും വിപണിയിലെത്തിക്കാമെന്ന അനുമതി വന്നിരുന്നു. ഇതനുസരിച്ച് ബവ്റിജസ് കോർപറേഷൻ എംഡി മദ്യവിതരണക്കാർക്കു കത്തുമയച്ചിരുന്നു. എന്നാൽ മദ്യനയം പ്രഖ്യാപിച്ചശേഷം വിരുദ്ധമായി ഇറക്കിയ ഉത്തരവ് വിവാദമായി. തുടര്‍ന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയത്.
സംസ്ഥാനത്ത് നിലവിൽ കുപ്പിയിലും കാനിലുമാണു ബിയർ വിൽക്കുന്നത്. ഇതിനൊപ്പം കെഗ് ബിയറും, ഡ്രാഫ്റ്റ് ബിയറും വിൽക്കുന്നതിന് ഏപ്രിലിൽ ബവ്റിജസ് കോർപറേഷൻ അനുമതി തേടിയിരുന്നു. ഇതിന് അനുബന്ധമായാണു മദ്യവും ബിയറും വൈനും അധിക പായ്ക്ക് സൈസിൽ വിൽപന നടത്താൻ അനുമതി നൽകിയതെന്നാണു വിവരം. എന്നാൽ, ഈ തീരുമാനത്തെ തള്ളിയ സർക്കാർ, നയത്തിനു വിരുദ്ധമായി ഉത്തരവിറക്കിയ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മദ്യനയത്തിൽ ഉൾപ്പെടുത്താത്തതിനാൽ കെഗ്, ഡ്രാഫ്റ്റ് ബിയറുകൾ വിൽക്കുന്നതിന് അനുമതി നൽകാൻ കഴിയില്ലെന്നും നികുതി വകുപ്പ് ബവ്റിജസ് കോർപറേഷനു കത്തിൽ അറിയിച്ചു. പബ്ബുകളിലും മറ്റും തൽസമയം നിർമിച്ച് വിവിധ രുചികളിലും, ഇഷ്ടമുള്ള വലിപ്പത്തിലുള്ള കണ്ടെയ്നറുകളിലും വിളമ്പുന്നതാണ് കെഗ്, ഡ്രാഫ്റ്റ് ബിയറുകൾ.