നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മധുവിന്റെ പരാമർശം വിവാദമാവുന്നു. രാത്രി സമയത്ത് ആരെങ്കിലും യുവതികളെ ഒറ്റയ്ക്ക് വിടുമോ എന്നാണ് മധു ചോദിക്കുന്നത്. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ കരുതുന്നില്ലെന്നും അഥവാ തെറ്റുചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മധു പറഞ്ഞു. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുവിന്റെ വിവാദ പരാമർശം. മധുവിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും തെറ്റുചെയ്തയാളെ പിന്തുണയ്ക്കുന്നതാണെന്നുമുളള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നുവരുന്നത്.
'ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ പിന്നില്‍ മറ്റെന്തൊക്കെയോ ഉണ്ട്. ഇപ്പോള്‍ ദിവസവും ടിവി ഓണാക്കിയാല്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ടുകേട്ട് മടുത്തു. അപ്പോഴൊക്കെ ഞാനൊറ്റ കാര്യമേ ആലോചിച്ചിട്ടുളളു. നമ്മളാരെങ്കിലും കുട്ടികളെയോ യുവതികളെയോ പ്രായമായവരെയോ സന്ധ്യക്കുശേഷം അറിയാത്ത ഒരാള്‍ക്കൊപ്പം കാറില്‍ പറഞ്ഞയക്കുമോ? അത് നടിയോ ഐ എ എസുകാരിയോ ആരോ ആവട്ടെ. ആണുങ്ങള്‍പോലും അങ്ങനെ രാത്രി അധികം ഒറ്റയ്ക്ക് പോവില്ല'-മധു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പണ്ടത്തെ അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ പൊന്നമ്മയോ ആരുംതന്നെ ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കൂടെ മേക്കപ്പ് അസിസ്റ്റന്റോ കുടുംബത്തിലെ ആരെങ്കിലുമോ ഉണ്ടാവും. അവര്‍ പകല്‍പോലും ഒറ്റയ്ക്ക് സഞ്ചരിച്ചതായി ഓര്‍മ്മയില്ല. ജയഭാരതിയും ഷീലയും ശാരദയുമൊന്നും ഒറ്റയ്ക്ക് വരാറില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ അറിയാത്ത ആള്‍ക്കാരുടെ കാറില്‍ കയറി ഇരിക്കുമോ എന്ന് എനിക്കറിയില്ല. ഞാനിപ്പോഴും ആലോചിക്കാറുണ്ട്. ആ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാര്‍ അവളെ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും കൂടെ ഇരുത്തിയിരുന്നെങ്കില്‍ ഈ ടിവിയില്‍ ഇങ്ങനെ ഇത് കാണേണ്ട ഗതികേട് വരില്ലായിരുന്നു എന്ന്. ആരെയും കുറ്റപ്പെടുത്താന്‍ എനിക്കാവില്ല. കാരണം സത്യമെന്താണെന്ന് എനിക്കറിയില്ല'-മധു കൂട്ടിച്ചേര്‍ത്തു.