ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളിൽ ഉണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് 10 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു. എസ്പിഎസ് നെല്ലൂർ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലുണ്ടായ ഇടിമിന്നലിൽ ഏഴ് പേരും, ഗുണ്ടൂരിൽ രണ്ട് പേരും, പ്രകാശം ജില്ലയിൽ ഒരാളുമാണ് മരണപ്പെട്ടത് എന്ന് എസ്ഡിഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എസ്പിഎസ് നെല്ലൂർ ജില്ലയിലെ ദഗദാർത്തി മണ്ഡലിനു കീഴിലുള്ള ചെന്നൂർ ഗ്രാമത്തിൽ മാത്രം മൂന്ന് പേർ മരിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ പുറത്തിറങ്ങിയതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്.
'ഇടിമിന്നൽ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു, സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടതുമാണ്. എന്നിട്ടും ചിലര്‍ പുറത്തിറങ്ങി. അതാണ് ദുരന്തത്തില്‍ കലാശിച്ചത്' - ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. രാവിലെ 10.22-നും 10.58-നും ഡഗദാർത്തി മണ്ഡലത്തില്‍ കടുത്ത മിന്നലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ടെക്സ്റ്റ്, വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഉച്ചയ്ക്ക് 12.30-നാണ് സംഭവം നടന്നത്. ഇനിയും മിന്നലാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ജനങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ തയ്യാറാകണമെന്നും ദുരന്ത നിവാരണ കമ്മീഷണർ കെ. കൃഷ്ണ ബാബു പറഞ്ഞു.