തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോൾ ഇടിവെട്ട് കൊണ്ടതുപോലെയാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വർഷങ്ങളായി നടന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലമായി ഭീമമായ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായത്. കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സാധാരണക്കാർ കടന്നു പോകുന്ന സമയത്ത് ഒരു കാരണവശാലും വൈദ്യുതി നിരക്കുകൾ കൂട്ടരുത്. ആളുകൾക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ് നിരക്ക് വർധനവിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ വൈദ്യതി നിരക്ക് പ്രാബല്യത്തില്‍ വന്നത്. 100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കൾ യൂണിറ്റിന് 25 പൈസ അധികം നൽകണം. 150 മുതല്‍ 200 യൂണിറ്റ് വരെ സിംഗിള്‍ ഫേസുകാര്‍ക്ക് ഫിക്സഡ് ചാര്‍ജ് 100 ൽ നിന്ന് 160 രൂപയും മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നതിന് നൽകേണ്ട 388 രൂപ ഇനി മുതൽ 410 രൂപയുമായി ഉയര്‍ത്തി. 300 യൂണിറ്റ് ഉപയോഗിക്കണമെങ്കിൽ 140 രൂപ അധികം നൽകണം. 1990 രൂപയാണ് പുതുക്കിയ ചാര്‍ജ്ജ്. 500 യൂണിറ്റിന് 4000 രൂപയും 550 യൂണിറ്റിന് 4900 രൂപയുമാണ് പുതിയ നിരക്ക്.