പത്തനംതിട്ട തണ്ണിത്തോട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ പോലീസില്‍ കീഴടങ്ങി. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനുൾപ്പെടെ മൊത്തം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തു. ഭീക്ഷണിയുണ്ടെന്നു കാട്ടി പെൺകുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ ആയിരുന്നു ആക്രമണം.
നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ അച്ഛൻ പുറത്തിറങ്ങി നടക്കുന്നു എന്നതാണ് ആക്രമണത്തിനുള്ള കാരണമായി പറയുന്നത്. കോയമ്പത്തൂരില്‍ ആയിരുന്ന പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വീട്ടിലെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തയ്യാറാവുകയായിരുന്നു. അതിനിടെയാണ് അവര്‍ക്ക് നാട്ടുകാരായ ചിലര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. അതിനെതിരെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ല് തകർന്നു. വീടിൻ്റെ വാതിലും തകർത്തു.
അതേസമയം, അക്രമം നടത്തിയ ആറു പേർക്കെതിരെ സിപിഎം ഉടന്‍തന്നെ നടപടി തുടങ്ങി. പാർട്ടിയിൽ നിന്നും ഇവരെ സസ്പെൻഡ് ചെയ്തു. സംഭവം പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും, മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി.