മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇ ഡി ചോദ്യം ചെയ്യുന്നു. ചേരി വികസന ഭൂമി ഇടപാടില്‍ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇ ഡി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ് റാവത്ത് കൂടുതല്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമയം നീട്ടി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് സഞ്ജയ് റാവത്ത് ഇന്ന് ഉച്ചക്ക് ഇഡിക്ക് മുന്‍പില്‍ ഹാജരായത്. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കേസ് നിഷ്പക്ഷമായി അന്വേഷിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
'കേസുമായി ബന്ധപ്പെട്ട് ഇ ഡിയെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് കെട്ടിച്ചമച്ച കേസാണ്. എങ്കിലും നോട്ടീസ് ലഭിച്ചതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് തനിക്കറിയാം. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്. ശിവസേനപ്രവര്‍ത്തകര്‍ ആരും ഭയപ്പെടേണ്ടതില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തനിക്ക് സാധിക്കും. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ട്. അതുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍ ആരും ഇ ഡി ഓഫീസിന് മുന്‍പില്‍ തടിച്ചുകൂടരുത്' - ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എന്‍ സി പി നേതാവ് ശരത് പവാറിനും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. 2004, 2009, 2014, 2020 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് ശരദ് പവാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനോ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനോ തനിക്ക് ഭയമില്ലെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനുപിന്നാലെയാണ് ശരത് പവാറിനും സഞ്ജയ് റാവത്തിനും ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.