തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെ ബോംബ് ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണം സംഘം. പ്രതി ബൈക്കിൽ എകെജി സെന്‍ററിലേക്ക് എത്തിയതും തിരിച്ചുപോയതും ഒരേ വഴിക്കാണ്. ഈ വഴിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി അന്വേഷണം സംഘം മാധ്യമങ്ങളോട് പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും സി സി ടി വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമല്ലാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.
അതേസമയം, എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ബോംബേറുണ്ടായത്. പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെ തൊട്ടടുത്ത കവാടത്തിനുനേരെയാണ് ബോംബേറുണ്ടായത്. സ്‌കൂട്ടറിലെത്തിയ ആള്‍ സ്‌ഫോടനവസ്തു എ കെ ജി സെന്ററിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. ആക്രമണത്തിനുമുന്‍പ് മറ്റൊരാള്‍ സ്‌കൂട്ടറില്‍വന്ന് സ്ഥലം നിരീക്ഷിച്ചുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ലഭിച്ച ദൃശ്യങ്ങളില്‍നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല.