മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി. ബിജെപിയെ കൂട്ടുപിടിച്ച് മഹാവികാസ് ആഘാഡി സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെയാണ് ഏക്നാഥ് ഷിൻഡെക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പദവികളില്‍ നിന്നും നീക്കം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ പറഞ്ഞു.
അതേസമയം, ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടും. ഗവർണർ ഭഗത് സിങ് കോഷിയാരിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭയുടെ പ്രത്യേക സെക്ഷന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 39 ശിവസേന അംഗങ്ങളുടെ പിന്തുണയോടെയാണ് ഏക്‌നാഥ് ഷിൻഡെ അധികാരത്തിലെത്തിയത്. 15 ശിവസേന എം എല്‍ എമാരുടെ പിന്തുണ മാത്രമാണ് ഉദ്ദവ് താക്കറെക്ക് ലഭിച്ചത്. കോണ്‍ഗ്രസും എന്‍ സി പിയും ഉദ്ദവ് താക്കറെയെ പിന്തുണച്ചെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.