മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമത എം എല്‍ എമാര്‍ക്കൊപ്പം ചേരാന്‍ തനിക്കും അവസരം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. താന്‍ ബാലാസാഹെബ് താക്കറെയുടെയുടെ പിന്‍ഗാമിയാണ്. അതിനാല്‍ വിമതര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡിക്ക് മുന്‍പില്‍ ഹാജരായത്തിന് ശേഷമാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. ബിജെപിയുടെ സഹായത്തോടെ മഹാവികാസ് ആഘാഡി സര്‍ക്കാരിനെ താഴെയിറക്കി ഏകനാഥ് ഷിന്‍ഡെ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ് അയച്ചത്.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇ ഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്ത് മണിക്കൂറാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സത്യം തന്‍റെ പക്ഷത്തായിരുന്നതിനാല്‍ ഭയപ്പെടെണ്ട ആവശ്യമില്ല. എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. അവര്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കുമെന്നാണ് കരുതുന്നത് - സഞ്ജയ് റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചേരി വികസന ഭൂമി ഇടപാടില്‍ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇ ഡി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ് റാവത്ത് കൂടുതല്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമയം നീട്ടി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് സഞ്ജയ് റാവത്ത് ഇന്നലെ ഇഡിക്ക് മുന്‍പില്‍ ഹാജരായത്. അതേസമയം, വിമത നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്ന എന്‍ സി പി നേതാവ് ശരത് പവാറിനും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.