തിരുവനന്തപുരം: അട്ടപ്പാടിയില്‍ സംഭവിക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും ഇത് സംഭവിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
'അട്ടപ്പാടിയിൽ ശിശു മരണങ്ങൾ തുടർകഥയാകുന്നത് വേദനാജനകമാണ്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ പോരായ്മകൾ നിരവധി തവണ ചൂണ്ടികാട്ടിയതാണ്. ഇതുവരെ ഒന്നിനും പരിഹാരമായില്ല. വിഷയം സഭയിൽ ഉന്നയിച്ച മണ്ണാർക്കാട് എം എല്‍ എ എൻ. ഷംസുദിനെ അവഹേളിക്കുന്ന തരത്തിലാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്. അട്ടപ്പാടിയിൽ ഉണ്ടാകുന്നത് ശിശു മരണങ്ങളല്ല, സർക്കാരിന്‍റെ അനാസ്ഥ കൊണ്ടുള്ള കൊലപാതകങ്ങളാണ്. അട്ടപ്പാടിയിലെ വിഷയം ഉന്നയിച്ചപ്പോള്‍ ഭരണപക്ഷം വലിയ വെല്ലുവിളിയാണ് നിയമസഭയില്‍ ഉയര്‍ത്തിയത്. കോട്ടത്തറ ആശുപത്രിക്ക് അനുവദിച്ച തുക എവിടെയാണെന്ന് ആരോഗ്യമന്ത്രി പറയണം. 99 പേര് ശബ്ദമുയര്‍ത്തിയാല്‍ പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാമെന്നാണോ കരുതുന്നത്. പറയാനുള്ള കാര്യങ്ങളെല്ലാം പ്രതിപക്ഷം നിയമസഭയില്‍ പറയും. കാരണം, ഇതൊക്കെ പാവപ്പെട്ടവരെ സംബന്ധിക്കുന്ന വിഷയങ്ങളാണ്' - പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഒരു മാസത്തിനിടെ നാല് കുട്ടികളാണ് മരണപ്പെട്ടത്. ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല. ആശുപത്രിയിലെ കാന്‍റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നു. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നനായ ഡോ പ്രഭുദാസിനെ മാറ്റി. പകരം വന്നയാൾക്ക് പരിചയ കുറവാണെന്നും ഷംസുദ്ദീന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എം എല്‍ എ ഒരിക്കലെങ്കിലും കോട്ടത്തറ ആശുപത്രി സന്ദർശിക്കണമെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞത്. പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ ഭരണപക്ഷത്തു നിന്നും ബഹളം ഉണ്ടായി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.