ഇറ്റലി കൊറോണ വൈറസ് ഭീതിയില്‍ ആകെ അടഞ്ഞു കിടക്കുമ്പോഴാണ് ഈസ്റ്റര്‍ എത്തുന്നത്. വത്തിക്കാനിലെ സെന്റ്പീറ്റേഴ്സ് ബസലിക്കയും ശൂന്യമായിരുന്നു. ആളൊഴിഞ്ഞ ബസലിക്കയിലെ ഇരിപ്പിടങ്ങള്‍ നോക്കി റോമൻ കത്തോലിക്കാസഭയുടെ നേതാവ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചു "ആരും ഭയപ്പെടരുത്, മരണത്തിന്റ ഈ നാളുകളില്‍ പ്രത്യാശയുടെയും ജീവിതത്തിന്റെയും സന്ദേശ വാഹകരാവുക..." ചരിത്രത്തിലാദ്യമായാണ് വത്തിക്കാന്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത്.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഈസ്റ്റർ ആഘോഷിക്കുകയാണ്. പല പുരോഹിതന്മാരും സഭകളില്ലാതെയാണ് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയത്. മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശത്തെ വേറിട്ടു നില്‍ക്കുന്നത് അതിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള സന്ദേശങ്ങളാണ്. 'നമുക്ക് ഇനിയും യുദ്ധങ്ങള്‍ വേണ്ട. ആയുധങ്ങളുടെ ഉല്‍പാദനവും കച്ചവടവും നമുക്ക് നിര്‍ത്താം, കാരണം നമുക്ക് റൊട്ടികളാണ് ആവശ്യം, തോക്കുകളല്ല...!’, മാര്‍പാപ്പ പറഞ്ഞു.
സാധാരണഗതിയിൽ ആയിരക്കണക്കിന് ആരാധകരുടെ സാനിധ്യത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് നേരിട്ട് സാക്ഷികളാകാന്‍ കേവലം രണ്ട് ഡസനോളം ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൂശിക്കപ്പെട്ട് മരിച്ച് മൂന്നാം ദിവസം ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിപ്പിക്കുന്ന ദിവസമാണ് ഈസ്റ്റര്‍. കൊറോണ വ്യാപനത്തിന്റെ നാളുകളിലെത്തിയ ഈസ്റ്റര്‍ പ്രതീക്ഷയുടെ കൂടി സന്ദേശമാവുകയാണ്.