കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം ഉള്‍പ്പെടുത്താന്‍ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാമെന്നാണ് ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നത്. ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ ഘോടാ പാട്ടീൽ ഒഴിവാക്കിയ മാംസാഹാരം വീണ്ടും ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയത്. ഇതിനെതിരെ കവരത്തി നിവാസിയായ അജ്മല്‍ അഹമദാണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് നിവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.
എന്നാല്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈ ഫ്രൂട്‌സ്, മുട്ട അടക്കം നല്‍കുന്നുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് ഭരണകൂടത്തിന്റെ നടപടിയെന്നുമായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഏറെ പോഷക മൂല്യമുള്ള മാംസാഹാരമാണ് വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് നീക്കിയിരിക്കുന്നത് എന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.